കായംകുളം: കെപി റോഡിൽനിന്ന് കായംകുളം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് തകർന്ന് കുളമായി. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രചെയ്യുന്ന പ്രധാന റോഡാണ് വലിയ കുഴികൾ രൂപപ്പെട്ട് തകർന്നു കിടക്കുന്നത്. ശക്തമായ മഴയായതിനാൽ റോഡിലെ വലിയ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഇതുമൂലം രാത്രിയിൽ ട്രെയിനിൽ വന്നിറങ്ങി ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ റോഡിനു മധ്യത്തിലെ വലിയ കുഴിയിൽ വീഴുന്ന അവസ്ഥയാണ്.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റെയില്‍വേ സ്റ്റേഷന് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ റെയില്‍വേ അനുവദിച്ച 28 ലക്ഷം രൂപ വിനിയോഗിച്ച് ഏഴു വർഷം മുമ്പ് നടത്തിയെങ്കിലും റോഡ് പൂർണമായി തകരുകയായിരുന്നു. അന്ന് റോഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കായംകുളം റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡായിട്ടും പുനർനിർമിക്കാൻ നടപടിയില്ലാത്തത് യാത്രക്കാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.